• Homepage

സംസ്കാരം

 

ഇന്ന് ലൈബ്രേറിയന്‍ ദിനം. സത്യത്തിലിത് വായനക്കാരുടെകൂടി ദിനമാണ്


ലോകത്തിന് ഇന്ത്യ സമ്മാനിച്ച പ്രതിഭകളില്‍ ഡോ.ആര്‍.എസ്. രംഗനാഥനുമുണ്ട്. ഗണിതശാസ്ത്രജ്ഞനമായിരുന്നെങ്കിലും ഗ്രന്ഥശാലാ ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്‍റെ അന്വേഷണ മണ്ഡലം. അതിനുവേണ്ടി ജീവിതം സമര്‍പ്പിച്ച് രംഗനാഥന്‍ ഇന്ത്യയുടെ ലൈബ്രറിസയന്‍സിന്‍റെ പിതാവായിത്തീര്‍ന്നു. ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിന് കോളം ക്ലാസിഫിക്കേഷന്‍ എന്ന പേരില്‍ സ്വന്തമായൊരു രീതിശാസ്ത്രം ഇദ്ദേഹം ആവിഷ്കരിച്ചു. രാഷ്ട്രം രംഗനാഥനെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹം വിഭാവനം ചെയ്ത അഞ്ച് തത്വങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. (1) പുസ്തകം ഉപയോഗിക്കാനുള്ളതാണ്. (2) ഓരോ വായനക്കാര്‍ക്കും അവരവരുടെ ഇഷ്ട പുസ്തകങ്ങളുണ്ട്. (3) ഓരോ പുസ്തകത്തിനും അതിന്‍റേതായ വായനക്കാരുണ്ട്. (4) വായനക്കാരന്‍റെ സമയം പാഴാക്കരുത്. (5) ലൈബ്രറി ജീവനുള്ളൊരു വ്യവഹാര ഇടമാണ്. എന്നിവയാണവ.


ലളിതമെന്നു തോന്നുമെങ്കിലും വിപുലമായ മാനങ്ങളുള്ള ഒരാശയപദ്ധതി ലൈബ്രറിയുമായി ബന്ധപ്പെട്ട് രംഗനാഥന്‍ വികസിപ്പിച്ചതോടുകൂടി ലോകത്തുള്ള ലൈബ്രറികളും പഠനസംവിധാനങ്ങളും ഈയൊരാശയാടിത്തറയില്‍ പുനര്‍ വിന്യസിക്കപ്പെടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. വിവരസാങ്കേതികവിദ്യയുമായി വിളക്കിച്ചേര്‍ക്കുന്ന വര്‍ത്തമാന കാലത്തുപോലും രംഗനാഥന്‍റെ ആശയങ്ങളെ മുഖവിലക്കെടുക്കുന്നുണ്ട്. വളരെ പ്രൊഫഷണലായിരിക്കുമ്പോള്‍ തന്നെ വായനക്കാരെ സ്നേഹിക്കാന്‍ ലൈബ്രേറിയന്മാരെ പഠിപ്പിച്ചത് രംഗനാഥനാണ്. ആ അര്‍ത്ഥത്തില്‍ ലൈബ്രേറിയന്‍ ദിനം വായനക്കാരുടെകൂടി ദിനമായിത്തീരുന്നു.

Colon Classification
The Five Laws of Library Science
Classification and Communication
Philosophy of Library Classification
എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്.
-------------
സജ്ന.പി
അസിസ്റ്റന്‍റ് പ്രൊഫസര്‍, ലൈബ്രറി സയന്‍സ്
കാലിക്കറ്റ് സര്‍വ്വകലാശാല

©All rights of contents and Images reserved to kavad. Design by aZe.